Thursday 24 July, 2014

ജ്ഞാനത്തിലും പ്രായത്തിലും തിരിച്ചറിയുന്ന ദൈവവിളി...

ജ്ഞാനത്തിലും പ്രായത്തിലും തിരിച്ചറിയുന്ന ദൈവവിളി
 [കുട്ടികളുടെ വര്‍ഷം]
വട്ടവിള - ബുധന്‍ (23.07.2014)
-   മനുഷ്യ ജീവിതം വിളിയും പ്രത്യുത്തരവുമാണ്...
ദൈവവിളി: ‘വെളിച്ചം ഉണ്ടാകട്ടെ’ എന്നത് ദൈവത്തിന്‍റെ ആഗ്രഹവും ആജ്ഞയുമെന്നപോലെ അത് ഒരു വിളി കൂടിയാണ്... അസ്ഥിത്വത്തിലേക്കുള്ള വിളിയുടെ പ്രത്തിയുത്തരമാണ് ഓരോ ജീവനും, ജീവചേതന ഇല്ലാത്തതുപോലും...
മറ്റു ജീവികള്‍ എങ്ങനയോ, മനുഷ്യന്‍ ഏതോ ഒരു ഉള്‍വിളി തിരിച്ചറിയുന്നു, അതിനെ ദൈവവിളി എന്നു വിശേഷിപ്പിക്കുന്നു.... അങ്ങനെയാണല്ലോ ദൈവ മനുഷ്യ ബന്ധം ഉണ്ടാവുന്നത്... ശ്രുതിയും സ്മൃതിയും ഉണ്ടാവുന്നത്... ആധ്യാത്മികതയും, പിന്നെ മതങ്ങളും ഉണ്ടാവുന്നത്... പിന്നീടുള്ള യാത്ര ചരിത്രമാണ്, മത ചരിത്രങ്ങള്‍... സംഘര്‍ഷത്തിന്റെയും സംഘട്ടനങ്ങളുടെയും ചരിത്രം... ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു, മനസ്സു പങ്കുവച്ചു...’
അത്തരം മതപാരമ്പര്യങ്ങളില്‍ ഒന്നിന്‍റെ ഭാഗമായാണ് നാം ഇവിടെ കൂടിയിരിക്കുന്നതും ആഘോഷപൂര്‍വ്വം ദിവ്യപൂജയില്‍ പങ്കെടുക്കുന്നതും ‘വചന’ വിചിന്തനം നടത്തുന്നതും...
‘നീ എവിടെയാണ്’ എന്ന് ആദത്തോടും, ‘നീ എന്താണ് ഈ ചെയ്തത്’ എന്ന് ഹവ്വയോടും, ‘നിന്‍റെ സഹോദരന്‍ ആബേലെവിടെ’ എന്ന് കായേനോടും ചോദിച്ച ദൈവം ‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക’ എന്ന് അബ്രാമിനെ വിളിക്കുന്നു/അയക്കുന്നു...
‘ആകയാല്‍ വരൂ... എന്‍റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവരണം...’എന്ന് മോശയോടും, ‘സാമുവല്‍, സാമുവല്‍...’ എന്ന് സാമുവലിനോടും, ‘ആരെയാണ് ജ്ഞാന്‍ അയക്കുക’ എന്ന് എശയ്യയോടുമൊക്കെ ചോദിച്ചത്.... അങ്ങനെ അവരെ വിളിച്ചത്.... അവര്‍ പ്രത്യുദ്ധരിച്ചത്... രക്ഷാകര ചരിത്രം ആവിഷ്ക്രുതമായത്...
ഇവയുടെ ചുവടു പിടിച്ചാണ് യേശുവും ‘ജെറുസലേമില്‍ തങ്ങിയത്... അവന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്നത്...’, ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ജോര്‍ദാനില്‍ യോഹന്നാന്റെ അടുത്തു വന്നത്... മരുഭൂമിയിലേക്ക് ആനയിക്കപ്പെട്ടത്‌... കാല്‍വരിയിലേക്ക്/കുരിശിലേക്കു യാത്രയായത്... കടന്നുപോകണമെന്ന് അതിയായി ആഗ്രഹിച്ച പാനപാത്രം കുടിച്ചത്, എന്നിട്ടും ദൈവത്തിന്‍റെ കരങ്ങളില്‍ തന്റെ ആദ്മാവിനെ സമര്‍പ്പിച്ചത്...
പ്രായത്തിലും ജ്ഞാനത്തിലും വളര്‍ന്നതുകൊണ്ടാണ്‌ യേശുവിനു ആ ഉള്‍വിളിയെ തിരിച്ചറിയാനായത്... ജീവനെ സമര്‍പ്പിക്കാന്‍, വലിച്ചെറിയാന്‍ ആയതു.. കോതമ്പു മണിയെന്നോണം..
എന്നാല്‍ നമുക്ക് പരിചിതമായ ‘ദൈവവിളി’ വൈദീക-സംന്യാസ വിളികള്‍ മാത്രമാണ്! മറ്റൊന്നിനേയും ദൈവവിളി എന്ന് വിശേഷിപ്പിക്കാറില്ല! ഇനി വൈദീകരാവട്ടെ, സംന്യസ്തരാവട്ടെ, മറ്റാരെങ്കിലും ആയിക്കൊള്ളട്ടെ, ആ വിളികള്‍ ഒന്നും മേല്‍ സൂചിപ്പിച്ച രീതിയിലുള്ളവയല്ല...! അത്തരം വിളികളിലെ വിശുദ്ധിയോ, സമര്‍പ്പണമോ, ത്യാഗമോ ഒന്നും അവയില്‍ മരുന്നിനുപോലും കാണണമെന്നില്ല, കാണാവുന്നതല്ല... മറിച്ചു അത് ഭദ്രമായൊരു ജീവിതത്തിലേക്ക്, ഏതാണ്ടെല്ലാം ലഭ്യമാവുന്നൊരു ജീവിതത്തിലേക്ക്, വളരെ സുരക്ഷിതമായൊരു സംവിധാനത്തിന്‍റെ ഭാഗമാകാനുള്ള വിളിയാണ്... അധികാരവും, ‘അന്തസ്സും’, ലഭിക്കാനുള്ള ഒരു വിളിയാണ്... അവിടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാന്‍ വേണ്ടുവോളവും...
ഇത് യേശുവിന്റെയോ, മുന്‍ പറഞ്ഞ വേദപുസ്തക വ്യക്തിത്വങ്ങളുടെയോ വിളി പോലെയല്ല... അങ്ങനെയാണെന്ന അവകാശവാദമൊഴികെ...
നന്മ ചെയ്യാനുള്ളതെല്ലാം വിളിയാണ്, വിശേഷിച്ചും സ്വയം ത്യചിച്ചുകൊണ്ട്... അല്ലാതുള്ളതെല്ലാം ലാഭത്തിന്, നേട്ടത്തിനു വേണ്ടിയുള്ളതാണ്... അത് ‘വിളി’യാവുന്നതെങ്ങനെ..? ഇന്നത്തെ ലോകം നേട്ടത്തിനുവേണ്ടി മത്സരിക്കുന്ന ലോകമാണ്, അതിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ലോകമാണ്, അപരനെ അതിനായി അപകടപ്പെടുത്താന്‍ മടിക്കാത്ത ... അവിടെ സ്നേഹമില്ല, നീതിയില്ല, ധര്മമില്ല... മത്സരം... മത്സരം മാത്രം... അതില്‍ ശത്രു സംഹാരം മാത്രമേയുള്ള... സഹനമോ, സഹവര്തിത്വമോയില്ല...
ഇതാണ് ഇന്നിന്‍റെ രീതി, നീതി... ഇതാണ് നമ്മുടെ മക്കള്‍ കണ്ടും കെട്ടും വളരുന്നത്‌... ഇവിടെയാണ്‌ അവര്‍ വിളി തിരിച്ചറിയേണ്ടത്... അത് യേശുവിനെപ്പോലെ ‘ജ്ഞാനത്തിലും പ്രായത്തിലും’ തിരിച്ചറിയണം എന്നേയുള്ളു.. അതിനായി നാം അവരെ ഒരുക്കണം... നല്ല മാത്രുകകളിലൂടെ... അവരുടെ കാലത്തെങ്കിലും ദൈവ രാജ്യം യാഥാര്‍ത്യമാവണം, യേശുവിന്‍റെ സ്വപ്നം സക്ഷാത്കരിക്കപ്പെടണം...  
ജറെമിയാ, 1:1,4-10
‘മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞിരുന്നു; ജനിക്കുന്നതിനു മുന്‍പേ നിന്നെ വിശുദ്ധീകരിച്ചു... സംസാരിക്കാന്‍ എനിക്കു പാടവമില്ല... ഞാന്‍ അയക്കുന്നിടത്തേക്ക് നീ പോകണം, കല്പിക്കുന്നതെന്തും സംസാരിക്കണം... എന്‍റെ വചനങ്ങള്‍ നിന്‍റെ നാവില്‍ ഞാന്‍ നിക്ഷേപിക്കുന്നു...
എഫേസോസ്, 6:1-4
‘കുട്ടികളെ...നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന...
  





  






No comments: